തിരുവനന്തപുരം: കിഫ്‌ബിയെകുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഡി സതീശൻ എംഎൽഎയാണ് കിഫ്‌ബിക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചർച്ച രണ്ടുമണി വരെ തുടർന്നു.
പ്രമേയ ചർച്ചയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് നടന്നത്. കിഫ്‌ബി മസാല ബോണ്ടുകൾ വിറ്റതിൽ ഉൾപ്പടെ ഭരണഘടനാ ലംഘനമുണ്ടെന്ന് സിഎജി റിപ്പോർട്ടിലുള്ള കണ്ടെത്തൽ ഗുരുതരമാണെന്ന് വിഡി സതീശൻ പറഞ്ഞു. കിഫ്‌ബിയെ അല്ല കിഫ്‌ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സിഎജി വിമർശനമുന്നയിച്ചന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെ പ്രതിപക്ഷം അനുകൂലിക്കുന്നതെന്നും പ്രതിപക്ഷ ആരോപണങ്ങളുടെ ആവർത്തനമാണ് സിഎജി റിപ്പോർട്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ 293ആം ആർട്ടിക്കിൾ ലംഘിച്ചാണ് വിദേശത്ത് പോയി കിഫ്‌ബിയുടെ മസാല ബോണ്ട് വിറ്റ് ലോൺ സ്വീകരിച്ചത്. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിർത്തിരുന്നു. സിഎജി സർക്കാരിന് മിനിട്ട്സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. എന്നാൽ ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്സ് തിരിച്ചയച്ചില്ലെന്നും സതീശൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ മറുപടിയുമായി എത്തിയ ജെയിംസ് മാത്യു എംഎൽഎ രൂക്ഷമായ രീതിയിലാണ് വിഡി സതീശനെ നേരിട്ടത്. ആർട്ടിക്കിൾ 293 സർക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരല്ല ബോണ്ട് ഇറക്കിയത്, സർക്കാർ ബോണ്ട് ആണെങ്കിൽ മാത്രമാണ് ആർട്ടിക്കിൾ 293 ബാധകമാകുകയെന്നും അദ്ദേഹം പറഞ്ഞു.
Read also: പിസി ജോര്‍ജിനെ ശാസിക്കണം; എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ