ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധി ഇന്ന്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹരജിയിലാണ് വിധി. നേരത്തെ ഹൈക്കോടതി ആവശ്യം തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ നിയമസഭയില്‍ നടത്തിയ അതിക്രമം ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്ന് പറഞ്ഞ കോടതി എംഎല്‍എമാര്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു.
നിയമസഭക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി വ്യക്‌തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. എംഎൽഎമാരുടെ പരിരക്ഷ സംബന്ധിച്ചും നിയമനിര്‍മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങൾ കോടതി വിധിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാര്‍കോഴയില്‍ ആരോപണം നേരിട്ട കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് സഭയില്‍ പ്രതിഷേധിച്ചത്. പിന്നീട് പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുകയും യുഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുക്കുകയും ആയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.
Read also: കോവിഡ്; സംസ്‌ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി