കൊച്ചി: വളർത്തുനായയെ കാറിന്റ പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി മനേക ഗാന്ധി. സംഭവത്തിൽ പ്രതികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ആലുവ റൂറൽ എസ്‌പിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് കുറ്റക്കാർക്കെതിരെ കർശന നടപടികൾ എടുക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടത്. ഡിജിപിയെയും മനേക ഗാന്ധി ഫോണിൽ വിളിച്ചു.
ക്രൂരതക്ക് ഇരയായ നായയെ പറവൂർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ യൂസഫ് എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എറണാകുളം നെടുമ്പാശേരിയിൽ വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമൂഹ മാദ്ധ്യമങ്ങൾ വഴി ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതോടെ കാറിൽ കെട്ടിവലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും പ്രതി സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റോഡിലൂടെ വലിച്ചിഴത് മൂലം നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിട്ടുണ്ട്. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർന്നും പോയിട്ടുണ്ട്.
മൂവാറ്റുപുഴ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ദയ അനിമൽ വെൽഫെയർ ഓർഗനൈസഷൻ പ്രവർത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തി ആശുപത്രിയിലാക്കിയത്. നായയെ വിദഗ്‌ധ പരിശോധനകൾക്കായി തൃപ്പുണിത്തുറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകും.
Read also: ‘നമോ പറഞ്ഞത് ശരിയായിരുന്നു’; പെട്രോൾ വില വർധനവിൽ മോദിയെ ട്രോളി തരൂർ