കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട് അഞ്ചംഗ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍-സംസ്‌ഥാന സര്‍ക്കാര്‍ തര്‍ക്കം നിലനില്‍ക്കെയാണ് വിഷയം കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഇന്നലെ ചീഫ് സെക്രട്ടറിയെ ബംഗാൾ ഗവർണർ രാജ്ഭവനില്‍ വിളിച്ചു വരുത്തിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട് സംസ്‌ഥാന അഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി.
എന്നാല്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് ഒരു റിപ്പോർട്ടും ഇല്ലാതെയാണെന്ന് ഗവർണർ വിമര്‍ശിച്ചിരുന്നു. സംഘർഷം സംബന്ധിച്ച റിപ്പോർട് ഉടനെ എത്തിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു.
അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാന്‍ കോടതി തീരുമാനിച്ചാല്‍ അത് മമതാ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. സംസ്‌ഥാന പോലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന നിലപാടാകും സര്‍ക്കാര്‍ കോടതിയിൽ സ്വീകരിക്കുക.
അതേസമയം, മമതാ സര്‍ക്കാരിലെ പുതിയ 43 എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഇന്ന് രാജ്ഭവനില്‍ നടക്കും. ഇത്തവണ 17 പേർ പുതുമുഖങ്ങളാണ്. കൂടാതെ പാർട്ടി നേതാക്കളായ അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, അരൂപ് റോയ്, ഉജ്വൽ ബിശ്വാസ് എന്നിവരുമുണ്ട്. 43 പേരിൽ 24 പേർ ക്യാബിനറ്റ് മന്ത്രിമാരായിരിക്കും. സുബ്രതാ സഹ, ഹുമയൂൺ കബിർ, ചന്ദ്രിമ ഭട്ടാചാര്യ എന്നിവർ ഉൾപ്പടെ 10 പേർക്ക് സ്വതന്ത്ര ചുമതലയാണ്.
Also Read: പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി