കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൊട്ടിയം സ്വദേശി സിദ്ദീഖിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്‌ച വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് മര്‍ദ്ദിച്ചത്.
തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പെട്രോള്‍ ടാങ്കിന്റെ അടപ്പ് സിദ്ദീഖ് തന്റെ കൈകൊണ്ട് എടുത്ത് മാറ്റാഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്‌തു. ഇത് ചോദ്യം ചെയ്‌ത സിദ്ദീഖിനെതിരെ പമ്പിന്റെ മാനേജരുടെ അടുത്ത് പോയി പരാതിയും നല്‍കി.
തിരികെയെത്തി സിദ്ദിഖിന്റെ ഫോണ്‍ നമ്പറും അഡ്രസും ചോദിച്ചു. നൽകാൻ തയ്യാറാകാത്തതിനാൽ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. ഏഴ് തവണ തന്നെ അടിച്ചതായി സിദ്ദീഖ് പറയുന്നു. സിദ്ദീഖ് അടികൊണ്ട് വീണിട്ടും ചുറ്റുമുള്ളവര്‍ പിടിച്ചു മാറ്റാന്‍ തയ്യാറായില്ല.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ സമീപത്തെ ചെറുപ്പക്കാര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഇന്നു തന്നെ അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം.
Also Read: കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ