തിരുവനന്തപുരം: കെസി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്‌തികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ഇദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്‌ഥാനങ്ങളില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കെസി വേണുഗോപാലിന് എതിരെ കോഴിക്കോട് നഗരത്തിൽ പോസ്‌റ്ററുകൾ ഉയര്‍ന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോർഡുകളാണ് നഗരത്തിലെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് കൂട്ടായ്‌മ എന്ന പേരിലാണ് ഒരു സംഘമാളുകൾ ബോർഡ് സ്‌ഥാപിച്ചത്.
കെസി വേണുഗോപാലിന് എതിരെ സിഎം ഇബ്രാഹിമും ഇന്ന് രംഗത്തെത്തിയിരുന്നു. കെസി വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. അടുക്കള ഏജന്റുമാരാണ് കോൺഗ്രസ് ഭരിക്കുന്നതെന്നും ഹൈക്കമാൻഡിന് താൽപര്യം അഴിമതിക്കാരായ നേതാക്കളോടാണെന്നും സിഎം ഇബ്രാഹിം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി പൂർണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളിൽ നിന്ന് കോൺഗ്രസ് അകന്നെന്നും ഇതാണ് തിരിച്ചടിക്ക് കാരണമെന്നും സിഎം ഇബ്രാഹിം ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ക്രൈം ബ്രാഞ്ച് സംഘം കോടതിയിലേക്ക്