തിരുവനന്തപുരം: അട്ടപ്പാടി സന്ദര്‍ശനം ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ആയിരുന്നെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയിലെ സന്ദര്‍ശനം സംബന്ധിച്ച് വിവാദത്തിന്റെ ആവശ്യമില്ലെന്നും തലേദിവസം തീരുമാനിച്ച ഒരു സന്ദര്‍ശനമായിരുന്നു അതെന്നും മന്ത്രി വ്യക്‌തമാക്കി.
അങ്കണവാടികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം എങ്ങനെയാണെന്ന് ഊരുകളില്‍ നേരിട്ടെത്തി കണ്ടും സംസാരിച്ചുമാണ് വിലയിരുത്തിയത്. ആരോഗ്യവകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും ഒരേപോലെ ഉത്തരവാദിത്തമുള്ള മേഖലയാണത്; മന്ത്രി പറഞ്ഞു.
ഊരുകളിലെ ഗര്‍ഭിണികള്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം സംസാരിച്ചു. വകുപ്പുകളുടെ പ്രവര്‍ത്തനം കൃത്യമായി അവലോകനം ചെയ്യേണ്ടതുണ്ട്. പിന്നീട് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ രാഷ്‌ട്രീയ വാദങ്ങളോട് പ്രതികരിക്കാന്‍ താനുദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിയെന്ന നിലയില്‍ തന്റേതാണ്. അത് നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഇനിയും ഇത്തരം സന്ദര്‍ശനങ്ങള്‍ ഉണ്ടാകും.
അട്ടപ്പാടിക്കായി ഒരു പ്രത്യേക ഇടപെടല്‍ പദ്ധതിക്ക് രൂപം നല്‍കുകയാണ് സര്‍ക്കാര്‍. 426ഓളം ഗര്‍ഭിണികള്‍ നിലവില്‍ അട്ടപ്പാടി മേഖലയിലുണ്ട്. അതില്‍ 218 പേര്‍ ആദിവാസി വിഭാഗത്തിലും അതില്‍ 191 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരുമാണ്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്‌തിഗത പരിചരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ഡിഎംഒമാര്‍ മാദ്ധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മഹാമാരി സമയത്ത് ഭീതിജനകമായ കാര്യങ്ങള്‍ ആലോചിക്കാതെ പറയരുതെന്നും മന്ത്രി ഓർമിപ്പിച്ചു.
Most Read: പരസ്യവിചാരണ: മാപ്പ് പറഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥ; സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ്