കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പിങ്ക് പോലീസ് ഉദ്യോഗസ്‌ഥയുടെ സത്യവാങ്മൂലം. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് വരുന്നതെന്ന് വിശദീകരിച്ച പോലീസ് ഉദ്യോഗസ്‌ഥ രജിത തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. എന്നാൽ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രൻ അറിയിച്ചു.
പോലീസ് ഉദ്യോഗസ്‌ഥ സമര്‍പ്പിച്ച മാപ്പപേക്ഷ കണക്കിലെടുത്തെങ്കിലും മാപ്പപേക്ഷയില്‍ തൃപ്‌തരാണോ എന്ന് കുട്ടിയും കുടുംബവും തീരുമാനിക്കട്ടെ എന്നായിരുന്നു കോടതിയുടെ പ്രതികരണം. വിചാരണ ചെയ്യപ്പെട്ട കുട്ടിക്കായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം പിങ്ക് പോലീസ് ഉദ്യോഗസ്‌ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രൻ വ്യക്‌തമാക്കി. കുട്ടി ഞെട്ടലിൽ നിന്ന് ഇനിയും മുക്‌തയായിട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു. കേസ് അടുത്ത മാസം 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ കേസ് പരിഗണിക്കുന്നതിനിടയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട് അപൂര്‍ണമെന്ന് കോടതി വിമര്‍ശിച്ചിരുന്നു. വിചാരണാ ദൃശ്യങ്ങളിലുള്ളതും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ഉദ്യോഗസ്‌ഥക്ക് വീഴ്‌ച പറ്റിയെന്ന് കണ്ടെത്തിയിട്ടും കേസെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് വിചാരണ ചെയ്‌ത കുട്ടിക്ക് എന്ത് നീതിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
Most Read: മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും നാർക്കോട്ടിക് പരിശോധന