കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. താലിബാൻ മതഭ്രാന്തരുടെ കൈകളിൽ നിന്ന് രക്ഷപെടാൻ അഫ്‌ഗാൻ ജനത പരക്കം പായുകയാണ്. കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് നിന്ന് പാലായനം ചെയ്യുന്ന അഫ്‌ഗാനികളുടെ തിക്കും തിരക്കുമാണ്. അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിൽ കയറി രക്ഷപെടാൻ ഗതിമുട്ടിയ ആയിരക്കണക്കിന് ജനങ്ങളാണ് കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. ഇതിനിടെ മതിൽക്കെട്ട് ചാടിക്കടന്ന് വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച ഒരാൾക്ക് നേരെ താലിബാൻ ഭീകരർ വെടിവെച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലിയ ഉയരമുള്ള മതിലിന് മുകളിലൂടെ കാബൂൾ വിമാനത്താവളത്തിന്റെ പരിധിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഒരാളെ വീഡിയോയിൽ കാണാം. വിമാനത്താവളത്തിനുള്ളിൽ നിൽക്കുന്ന കറുത്ത വസ്‌ത്രം ധരിച്ച ഒരാൾ തോക്കുചൂണ്ടി ഇയാൾക്ക് നേരെ വെടിയുതിർക്കുന്നു. വെടിയുണ്ട ശരീരത്തിൽ കൊണ്ടില്ലെങ്കിലും അയാൾ പുറത്തേക്ക് ചാടി രക്ഷപെടുന്നതും വീഡിയോയിൽ കാണാം.
Taliban Fighter shooting on a man trying to enter to the #kabulairport, He actually expected the Taliban to behave like the police of the previous Government, while No, Taliban speak another language of behavior. pic.twitter.com/3T8tcl4joY
— Aśvaka – آسواکا News Agency (@AsvakaNews) August 17, 2021
കഴിഞ്ഞ ദിവസം കാബൂളിൽ നിന്ന് ഖത്തറിലേക്ക് പറന്നുയർന്ന അമേരിക്കയുടെ വ്യോമസേനാ വിമാനത്തിൽ 640 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പരമാവധി 134 ആളുകൾക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന വിമാനത്തിൽ അതിന്റെ ആറിരട്ടിയിലധികം യാത്രക്കാരെ കയറ്റിയാണ് ഖത്തറിലേക്ക് പറന്നിറങ്ങിയത്. വിമാനത്തിന്റെ ചക്രങ്ങളിൽ കയറിയിരുന്ന് അഫ്‌ഗാനിൽ നിന്ന് കടക്കാൻ ശ്രമിച്ച രണ്ടുപേർ ആകാശത്തുവെച്ച് താഴേക്ക് പതിക്കുന്നതിന്റെ ദാരുണ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ തുടങ്ങുന്ന വിമാനത്തിന്റെ റൺവേയിലൂടെ നൂറുകണക്കിനാളുകൾ വിമാനത്തിൽ കയറാനായി ഓടിയെത്തുന്ന ദൃശ്യവും അഫ്‌ഗാൻ ജനതയുടെ അവസ്‌ഥ വ്യക്‌തമാക്കുന്നതാണ്.
Also Read: സിദ്ദീഖിന് എതിരെ വീണ്ടും അന്വേഷണം; ആവശ്യം തള്ളി കോടതി