കോഴിക്കോട്: ബൈപ്പാസിൽ റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്‌തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടമാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. മൂന്ന് ലോറികളും മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പിനും കോട്ടൂളിക്കും ഇടയിലാണ് സംഭവമുണ്ടായത്. ബൈപ്പാസ് വീതികൂട്ടലിന്റെ ഭാഗമായി ഇവിടെ ചിലയിടങ്ങളിൽ മണ്ണിട്ട് നികത്തുന്ന പ്രവർത്തി നടക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് കഴിഞ്ഞ ദിവസം രാത്രി തണ്ണീർത്തടം നികത്താൻ ശ്രമം നടന്നത്.
മണ്ണിട്ട് നികത്തിയാൽ പ്രദേശത്ത് വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. റവന്യൂ ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി മണ്ണ് നീക്കം ചെയ്യാനുള്ള നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിച്ചത്. വിവിധ രാഷ്‌ട്രീയ പാർട്ടികൾ തണ്ണീർത്തടത്തിന് സമീപം കൊടികൾ സ്‌ഥാപിച്ചു. ഈ സ്‌ഥലത്ത് മുൻപും ഇത്തരത്തിൽ നീക്കങ്ങൾ നടന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സ്‌ഥലം ഉടമക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ