കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കാലിന്റെ അറസ്‌റ്റിന് പിന്നാലെ കലൂരിലെ വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. ഖുർആൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താൻ ശ്രമിച്ചത്. മോൻസന്റെ ജീവനക്കാരായിരുന്ന ജിഷ്‌ണുവും ജോഷിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
മോൻസന്റെ അറസ്‌റ്റിന് തൊട്ടുപിന്നാലെയാണ് ജീവനക്കാർ തമ്മിൽ സംഭാഷണം നടക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാനായി ചില സാധനങ്ങൾ മോൻസന്റെ മ്യൂസിയത്തിൽ നിന്ന് കടത്തണമെന്നാണ് ജിഷ്‌ണു ജോഷിയോട് ആവശ്യപ്പെടുന്നത്.
വീടിന് മുന്നിൽ ക്രൈം ബ്രാഞ്ച് സംഘമുള്ളതിനാൽ പിന്നിൽ കൂടി സാധനങ്ങൾ പുറത്തുകടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇവ പുറത്തെത്തിച്ചാൽ മാത്രമേ ഈ കേസിലെ സെറ്റിൽമെന്റ് നടക്കൂ എന്നും ജിഷ്‌ണു ജോഷിയോട് പറയുന്നുണ്ട്. ഇതോടൊപ്പം അറസ്‌റ്റ് നടക്കുന്ന സമയം ഐജി ലക്ഷ്‌മണയും തൃശൂരിലെ വ്യവസായി ജോർജും അവിടെ ഉണ്ടായിരുന്നു എന്നും ഈ സംഭാഷണത്തിൽ പറയുന്നു.
പരാതിക്കാർക്ക് പണം നൽകിയാൽ മാത്രമേ കേസ് ഒത്തുതീർപ്പ് ആവുകയുള്ളൂ എന്നും അതിനുവേണ്ടി ഈ സാധനങ്ങൾ പുറത്ത് കടത്തണമെന്നും ജിഷ്‌ണു പറയുന്നു. എങ്ങനെ കടത്തണമെന്ന കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കങ്ങളും ഉണ്ടായി.കേസുമായി ബന്ധപ്പെട്ട് നിർണായകമാകാൻ സാധ്യതയുള്ള വിവരങ്ങളാണിവ. ഇനിയും തെളിവുകൾ പുറത്തുവരാൻ ഉണ്ടെന്നാണ് സൂചന.
ഈ ഫോൺ സംഭാഷണം ഉൾപ്പടെയുള്ള തെളിവുകളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. വീഡിയോ ക്‌ളിപ്പുകൾ ഉൾപ്പടെയുള്ള തെളിവുകൾ പരാതിക്കാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ കൈമാറിയിട്ടുണ്ട്.
Also Read: സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ