കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും കസ്‌റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്‌പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കൊലപാതകത്തിൽ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മറ്റൊരു പ്രതി ഇസഹാഖിന്റെ മൊഴി പുറത്തായി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിറും കൊലപാതകത്തില്‍ പങ്കാളിയാണ് എന്നാണ് ഇസഹാഖിന്റെ മൊഴി. ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കുത്തിയത് ഇര്‍ഷാദാണെന്നും മൊഴിയില്‍ പറയുന്നു.
കല്ലൂരാവി മുണ്ടത്തോട് വച്ച് ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് ഔഫിന് കുത്തേല്‍ക്കുന്നത്. പഴയ കടപ്പുറത്തേക്ക് ബൈക്കില്‍ വരുകയായിരുന്ന ഔഫിനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ഔഫ് കുത്തേറ്റ് വീണെങ്കിലും അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്‌ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇര്‍ഷാദ് ഉള്‍പ്പടെയുള്ള അക്രമികളെ ഷുഹൈബ് തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാദ്ധ്യങ്ങളോട് പ്രതികരിക്കുകയും ചെയ്‌തിരുന്നു.
ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. അതിവേഗം രക്‌തം വാർന്ന് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്‌തമാക്കുന്നു.
Also Read: വാഗമണ്‍ നിശാപാര്‍ട്ടി; ലഹരി മരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്