കാൻബെറ: ഇറാന്റെ പിന്തുണയോട് കൂടി ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്‌റ്റ് രാഷ്‌ട്രീയ പാര്‍ട്ടിയും, മിലിറ്റന്റ് സംഘവുമായ ‘ഹിസ്‌ബൊല്ല’യെ ഓസ്‌ട്രേലിയ ഔദ്യോഗികമായി ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. ബുധനാഴ്‌ചയാണ് ഹിസ്‌ബൊല്ലയുടെ എല്ലാ യൂണിറ്റുകളെയും രാജ്യം ഭീകരവാദത്തിന്റെ പട്ടികയില്‍ പെടുത്തിയത്.
ഹിസ്‌ബൊല്ലയുടെ മിലിറ്ററി വിഭാഗം 2003 മുതല്‍ തന്നെ രാജ്യത്തെ ഭീകരവാദ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഘടനയെ മൊത്തത്തിലാണ് പട്ടികയിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. ഇതോടെ ലെബനീസ് പൗരൻമാര്‍ ധാരാളമുള്ള ഓസ്‌ട്രേലിയയില്‍, ഹിസ്‌ബൊല്ലയില്‍ അംഗത്വമെടുക്കുന്നതും സംഘടനക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും നിരോധിക്കപ്പെടും.
നിരവധി പടിഞ്ഞാറന്‍ രാജ്യങ്ങളും നേരത്തേ തന്നെ ഹിസ്‌ബൊല്ലയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയായും ഇവരെ അംഗീകരിക്കാന്‍ പല രാജ്യങ്ങളും തയ്യാറായിരുന്നില്ല.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹിസ്‌ബൊല്ലക്കെതിരെ ആവശ്യമായ നടപടിയെടുക്കണമെന്ന് എല്ലാ ലോകരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഹിസ്‌ബൊല്ലക്ക് പുറമെ നിയോ-നാസി സംഘടനയായ ‘ദ ബേസ്’ നെയും ഓസ്‌ട്രേലിയ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി