മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ മൽസരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനും ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസിനും പിഴ ശിക്ഷ ലഭിച്ചു.
വെള്ളിയാഴ്‌ച നടന്ന മൽസരത്തിനിടെ ചെയർ അമ്പയറോട് പൊട്ടിത്തെറിച്ചതിനാണ് മെദ്വദെവിന് പിഴ ചുമത്തിയിരിക്കുന്നത്. ചെയർ അമ്പയർ ജാവുമെ കാംപിസ്‌റ്റളിനോട് ദേഷ്യപ്പെട്ട മെദ്‌വദെവിന് സ്പോർട്മാൻഷിപ്പിന് നിരക്കാത്ത പെരുമാറ്റത്തിനും മോശം വാക്കുകൾ പ്രയോഗിച്ചതിനും 8,400 ഡോളറാണ് പിഴ ചുമത്തിയത്.
മൽസരത്തിനിടെ നിയമ വിരുദ്ധമായി കോച്ചിങ് സ്വീകരിച്ചതിനാണ് സിറ്റ്സിപാസിന് ശിക്ഷ ലഭിച്ചത്. രണ്ടാം സെറ്റ് നഷ്‌ടമായതിനു ശേഷം സിറ്റ്സിപാസ് പിതാവിൽ നിന്ന് നിയമ വിരുദ്ധമായി കോച്ചിങ് സ്വീകരിക്കുകയായിരുന്നു. 7,000 ഡോളറാണ് പിഴ.
അതേസമയം മൽസരത്തിൽ മെദ്‌വദെവിനായിരുന്നു ജയം. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് സിറ്റ്സിപാസിനെ തകർത്ത് മെദ്‌വദെവ് ഫൈനലിൽ കടന്നത്. നാളെ നടക്കുന്ന ഫൈനലിൽ റാഫേൽ നദാലാണ് മെദ്‌വദെവിന്റെ എതിരാളി.
Most Read: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണം; അരവിന്ദ് കെജ്‌രിവാൾ