ജലന്ധർ: മതപരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും എന്നാൽ ആരെയും അകാരണമായി ഉപദ്രവിക്കരുതെന്നും ആം ആദ്‌മി പാർട്ടി (എഎപി) നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മതം ഒരു സ്വകാര്യ കാര്യമാണ്. തീർച്ചയായും മതപരിവർത്തനത്തിന് എതിരെ നിയമം ഉണ്ടാക്കണം. എന്നാൽ ഇതിലൂടെ ആരെയും അകാരണമായി ഉപദ്രവിക്കരുത്. മറ്റുള്ളവരെ ഭയപ്പെടുത്തി മതപരിവർത്തനം നടത്തുന്നത് തെറ്റാണ്,” കെജ്‌രിവാൾ പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ ഇഷ്‌ടപ്രകാരം ആരാധന നടത്താൻ അവകാശമുണ്ടെന്നും എഎപി ദേശീയ കൺവീനർ പറഞ്ഞു.
ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം തടയുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്‌ഥാനങ്ങളും സമാനമായ നിയമങ്ങൾ ആലോചിക്കുന്നുണ്ട്. എഎപി സർക്കാർ അധികാരത്തിൽ വന്നാൽ ഡോർസ്‌റ്റെപ്പ് ഡെലിവറി സേവനവും മൊഹല്ല ക്ളിനിക്കുകളും ആരംഭിക്കുമെന്നും കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തു.
ഞങ്ങൾ പഞ്ചാബിൽ 16,000 ക്ളിനിക്കുകൾ നിർമിക്കുകയും ആശുപത്രികൾ നവീകരിക്കുകയും ചെയ്യും. ഡെൽഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഎപി അധികാരത്തിലെത്തിയ ശേഷം പഞ്ചാബിൽ പുതിയ നികുതി ഏർപ്പെടുത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Most Read: പെഗാസസ്; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം