ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ. പെഗാസസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് പ്രതികരണം.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി നിയോഗിച്ച സമിതി വിഷയം സൂക്ഷ്‌മമായി പരിശോധിച്ച് വരികയാണ്. സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു; കേന്ദ്ര സർക്കാർ വ്യത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് 2017ൽ ഒരു പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിനെ തുടർന്നാണ് വീണ്ടും പെഗാസസ് ചർച്ചയായത്. രണ്ട് ബില്യൺ ഡോളറിന്റെ ഈ ഇടപാടിലെ പ്രധാന ആകർഷണങ്ങൾ പെഗാസസ് സോഫ്റ്റ്‌വെയറും ഒരു മിസൈൽ സംവിധാനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോദി സർക്കാർ ചെയ്‌തത് രാജ്യ ദ്രോഹമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിഷയം പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് പാർട്ടിയും വ്യക്‌തമാക്കി. പിന്നാലെയാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ വൃത്തങ്ങളിൽനിന്നുള്ള പ്രതികരണം ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.
Read Also: ഗർഭിണികൾക്ക് നിയമന വിലക്ക്; എസ്‌ബിഐ നടപടി അപരിഷ്‌കൃതമെന്ന് ഡിവൈഎഫ്ഐ