തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് അനുപമ. മുഖ്യമന്ത്രി തന്റെ പരാതി തഴയുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം എന്നും അനുപമ പറഞ്ഞു.
വിഷയത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഉൾപ്പടെ പങ്കുണ്ടെന്ന് അനുപമ ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്‌ണനും, എ വിജയരാഘവനും കാര്യങ്ങൾ നേരത്തെ അറിയാമെന്ന് അനുപമ പറഞ്ഞു. ഇരുവരോടും പികെ ശ്രീമതി സംസാരിച്ചിരുന്നു. സമരം നടത്തുമ്പോഴും സ്‌ത്രീ എന്ന പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നും മഴയത്ത് ഷെഡ് കെട്ടാൻ പോലും പോലീസ് അനുവദിക്കുന്നില്ലെന്നും അനുപമ ആരോപിച്ചു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ നേരത്തെ അറിഞ്ഞിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തു വന്നിരുന്നു. അനുപമയും പികെ ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. നമുക്കതിൽ റോൾ ഇല്ലെന്നും അനുപമയും അച്ഛനും അമ്മയുമായുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി പികെ ശ്രീമതി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
അതേസമയം, കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മയായ അനുപമ ശിശുക്ഷേമ സമിതിക്ക് മുൻപിൽ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. അന്വേഷണ ഉദ്യോഗസ്‌ഥർ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെഎസ് ഷിജു ഖാനെയും സിഡബ്ള്യുസി ചേർപേഴ്‌സൺ എൻ സുനന്ദയേയും സംരക്ഷിക്കുക ആണെന്നും അനുപമ കുറ്റപ്പെടുത്തി. ആരോപണ വിധേയരെ സംരക്ഷിക്കുന്നത് സംഭവത്തിലെ കൂടുതൽ ആളുകളുടെ പങ്ക് പുറത്തു വരാതിരിക്കുന്നതിന് ആണെന്നും അനുപമ ആരോപിച്ചു.
Most Read: മുല്ലപ്പെരിയാർ; കേരളത്തിന്റേത് തടസ മനോഭാവമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ