കൊച്ചി: കായൽ കയ്യേറി വീട് വെച്ചെന്ന കേസിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചിയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് വെച്ചത്. ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം.
2010ലാണ് ഇവിടെ എംജി ശ്രീകുമാര്‍ 11.50 സെന്റ് ഭൂമി വാങ്ങിയത്. 2017 ഡിസംബറിലാണ് ഇവിടുത്തെ നിർമാണത്തിന് എതിരെ പരാതി വരുന്നത്. നിയമ വിരുദ്ധമായി കെട്ടിടം നിർമിക്കാൻ മുളവുകാട് പഞ്ചായത്ത് അസിസ്‌റ്റൻഡ് എൻജിനീയർ അനുമതി നൽകിയെന്നും പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്‌ത സെക്രട്ടറിമാരെയും അസിസ്‌റ്റൻഡ് സെക്രട്ടറിമാരും ഇതിനെതിരെ നടപടി എത്തില്ലെന്നുമാണ് പരാതി.
കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. രണ്ടുവർഷം മുൻപ് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടുണ്ട് എന്നാണ് കാണാൻ കഴിയുന്നത്. വിഷയത്തിൽ കേസെടുത്ത്, കൂടുതൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
ഈ കേസിൽ എംജി ശ്രീകുമാറിനെ 2018ൽ വിജിലന്‍സ് ചോദ്യം ചെയ്‌തിരുന്നു. അന്ന് രണ്ട് മണിക്കൂര്‍ നേരത്തോളമാണ് ചോദ്യം ചെയ്യല്‍ നടന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി കെട്ടിട നിർമാണം നടത്തിയതിന് നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഈ അടുത്ത നാളിൽ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പഠിച്ച ശേഷമാണ് എന്നത് കോടതി ഉത്തരവ്.
ആക്റ്റിവിസ്‌റ്റായ ഗിരീഷ് ബാബു നേരെത്തെ ജയസൂര്യ, മുൻമന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞി എന്നിങ്ങനെയുള്ള പ്രമുഖർക്ക് എതിരെയും വിവിധ വിഷയങ്ങളിൽ പരാതികൾ നൽകിയിട്ടുണ്ട്.
നോട്ടുനിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞിന്റെ ഉടമസ്‌ഥതയിലുള്ള മാദ്ധ്യമസ്‌ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകളിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നും ഇത് പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച തുകയാണെന്നും കാണിച്ചാണ് ഗിരീഷ് ബാബു, ഇബ്രാഹിം കുഞ്ഞിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നൽകിയത്. വൻ വിവാദമായ ഇതിപ്പോഴും കോടതിയിൽ കേസായി തുടരുകയാണ്.
കൊച്ചി നഗരഹൃദയ ഭാഗത്ത് കടവന്ത്ര ചിലവന്നൂർ കായൽ സമീപത്ത് ജയസൂര്യ നിർമിച്ച വീടിന് സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചത് ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതാണ് എന്നാരോപിച്ചാണ് ഗിരീഷ് ബാബു 2013ൽ ജയസൂര്യക്കെതിരെ പരാതി നൽകിയത്. ഈ കേസും കോടതിയുടെ പരിഗണനയിൽ തുടരുകയാണ്.
Most Read: ഹിഗ്വിറ്റ വിവാദം: ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ