കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും, ചികിൽസയിൽ ആയിരുന്നുവെന്നുമാണ് വിവരം. പോലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഴിമതികൾക്കെതിരെ പോരാടിയതിൽ ശ്രദ്ധേയനായിരുന്നു ഗിരീഷ് ബാബു.
കേരളം രാഷ്‌ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച നിരവധി പൊതുതാൽപര്യ ഹരജികളിലൂടെ ശ്രദ്ധേയനായ വ്യക്‌തിയാണ് ഇദ്ദേഹം. പാലാരിവട്ടം അഴിമതി, വീണ വിജയനെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ഗിരീഷ് ഹരജി നൽകിയിട്ടുണ്ട്. നിലവിൽ മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതിയുടെ പരിഗണനയിലാണ്.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്‌ത ഹരജി തള്ളിയതിനെ തുടർന്നാണ് ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് ഗിരീഷിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന.
Most Read| പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വനിതാ സംവരണ ബില്ലില്ല