ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 22 വരെയാണ് സമ്മേളനം നടക്കുന്നത്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും ഇരു സഭകളും ചർച്ച ചെയ്യും. എട്ട് ബില്ലുകൾ പ്രത്യേക സമ്മേളനം ചർച്ച ചെയ്യുമെന്നാണ് സൂചന. എന്നാൽ, പുതുക്കിയ അജണ്ടയിലെ എട്ടു ബില്ലുകളിൽ വനിതാ സംവരണ ബില്ലും, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി മാറ്റുന്ന ബില്ലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടിരുന്നു. 34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ പ്രധാന ആവശ്യമായി ഉയർന്നത് വനിതാ സംവരണ ബില്ലാണ്. പ്രതിപക്ഷ ആവശ്യത്തെ ബിജെപി പിന്തുണച്ചെന്നും സൂചനയുണ്ടായിരുന്നു. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോർച്ച ദേശീയ അധ്യക്ഷയടക്കം വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ‘ഭാരത്’ പരാമർശം പുതുക്കിയ അജണ്ടയിൽ ഇടംപിടിച്ചിട്ടുണ്ട്. നാളെത്തെ ചർച്ച ഭാരതത്തെ വികസിത രാജ്യമാക്കാൻ വേണ്ടിയുള്ളതെന്നാണ് അജണ്ടയിലെ പരാമർശം. അതിനിടെ, പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ‘ഇന്ത്യ’ മുന്നണി രാവിലെ പാർലമെന്റിൽ യോഗം ചേരും. അദാനി വിഷയം, ചൈനയുടെ കയ്യേറ്റം, മണിപ്പൂർ വിഷയവും എന്നിവയും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.
ഇന്ന് പഴയ പാർലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക. ഗണേശ ചതുർഥി ദിനമായ ചൊവ്വാഴ്‌ച മുതൽ പുതിയ മന്ദിരത്തിലാകും സമ്മേളനം നടക്കുക. ഇന്ന് രാവിലെ 10.15ന് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കും.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്