തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പിൻവലിക്കാൻ പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം വേണമെന്ന റിവിഷൻ പെറ്റീഷനുമായി മുന്നോട്ട് പോകാൻ ഹരജിക്കാരനായ ജി ഗിരീഷ് ബാബുവിന്റെ ബന്ധുക്കൾക്ക് താൽപര്യമില്ലെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു.
തുടർന്ന് ഹരജി രണ്ടാഴ്‌ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. ഗിരീഷ് ബാബു കഴിഞ്ഞ മാസമാണ് മരിച്ചത്. മാസപ്പടി ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞു എന്നിവർ ഉൾപ്പടെ 12 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ നൽകിയത്.
ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റിൽ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിൽ ഉള്ളത്.
Most Read| ഇസ്രയേൽ- ഹമാസ് യുദ്ധം അതിരൂക്ഷം; യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്