കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പള്ളികൾ, കൂട്ടംകൂടിയുള്ള ആരാധനകൾ, മതപരമായ പൊതുചടങ്ങുകൾ എന്നിവക്കുള്ള വിലക്കുകൾ നീട്ടാൻ ബഹ്‌റൈനിലെ ഇസ്ലാമിക് കൗൺസിലിന്റെ തീരുമാനം. രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ തൽസ്ഥിതി തുടരാനാണ് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയർസ് തീരുമാനമെടുത്തത്.
കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന നാഷണൽ ടാസ്ക് ഫോഴ്സ്, മിനിസ്റ്റർ ഓഫ് ജസ്റ്റിസ്, സുന്നി, ജാഫറി വിഭാഗ തലവന്മാർ എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെന്ന് കൗൺസിൽ പുറത്ത് വിട്ട കുറിപ്പിലൂടെ അറിയിച്ചു. ആൾക്കൂട്ടങ്ങളും ഇത്തരം പൊതുപരിപാടികളും കോവിഡ് വ്യാപനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ഇതുവരെ 45,726 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്, ഇതിൽ 42,180 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. 167 പേരാണ് മരണപെട്ടത്. ആകെ ജനസംഖ്യയുടെ 3 ശതമാനം പേർക്കും രാജ്യത്ത് വൈറസ് ബാധ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിരുന്നു.