ന്യൂഡെൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാങ്മൂലം ഇന്നലെ തന്നെ സംസ്‌ഥാന സര്‍ക്കാര്‍ കോടതിയിൽ നൽകിയിട്ടുണ്ട്. കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇളവുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.
ചില മേഖലകളിൽ കടകൾ തുറക്കാൻ മാത്രമാണ് ഇളവെന്നും കോവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്‌റ്റിസ് റോഹിന്റൻ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ആദ്യത്തെ കേസായാണ് ഈ ഹരജി പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉൾക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീം കോടതി നടത്തിയ പരാമര്‍ശം.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാല്‍ ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പികെഡി നമ്പ്യാര്‍ എന്നയാളാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ആരോഗ്യ അടിയന്തരാവസ്‌ഥ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നുവെന്ന് ഹരജിയിൽ ആരോപിക്കുന്നു.
Most Read: ബഹിരാകാശം തൊടാൻ ഒരുങ്ങി ജെഫ് ബെസോസ്; ചരിത്ര യാത്ര ഇന്ന്