കൊല്‍ക്കത്ത: ബംഗാളില്‍ നടന്നത് കൂട്ടക്കൊലയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിഐഎസ്എഫിന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഒരു ധാരണയില്ലെന്നും മമത പറഞ്ഞു.
‘ഇത് കൂട്ടക്കൊലയാണ്. കൊല്ലാന്‍ വേണ്ടി തന്നെയാണവര്‍ ബുള്ളറ്റുകള്‍ ഉതിര്‍ത്തത്. അവര്‍ക്ക് കാല്‍മുട്ടിന് താഴെ വെടി ഉതിര്‍ക്കാമായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സിഐഎസ്എഫിന് അറിയില്ല. അവര്‍ക്ക് വ്യാവസായിക മേഖലകളെക്കുറിച്ചാണ് പരിശീലനം നല്‍കുന്നത്,’ മമത പറഞ്ഞു.
‘ആദ്യം ലാത്തി, പിന്നെ കണ്ണീര്‍ വാതകം, ജലപീരങ്കി തുടങ്ങിയ നിയമങ്ങളുണ്ട്. ഇതില്‍ രാഷ്‌ട്രീയം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തുടക്കം മുതല്‍ ഞാന്‍ പറയുന്നുണ്ട്. അവര്‍ ആളുകളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന്. ജനങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദം നല്‍കണം,’ മമതാ ബാനർജി പറഞ്ഞു. അതേസമയം, വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് സിഐഎസ്എഫിന് വെടിവെക്കേണ്ടി വന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ വെടിവച്ചത്. സംഘര്‍ഷം നടന്ന പ്രദേശത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. കൂച്ച്ബിഹാര്‍ ജില്ലയില്‍ 72 മണിക്കൂറിലേക്ക് ഒരു രാഷ്‌ട്രീയ നേതാവും പ്രവേശിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ജില്ലയില്‍ ഒരു രാഷ്‌ട്രീയ നേതാവും പ്രവേശിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.
Read also: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു