ന്യൂഡെൽഹി : നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വ്യവസായിയും, ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടുകെട്ടി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള കാൺപൂർ കേന്ദ്രീകരിച്ചുള്ള 2 ബാങ്ക് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയതെന്ന് പോലീസ് അറിയിച്ചു.
കൂടാതെ വിവിധ സെർവറുകളിലെ അശ്‌ളീല ചിത്രങ്ങൾ നീക്കം ചെയ്യാൻ രാജ് കുന്ദ്ര ആവശ്യപ്പെട്ടതായി വിയാൻ കമ്പനിയിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച വകുപ്പും രാജ് കുന്ദ്രക്ക് എതിരെ ചുമത്തും. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴിയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്ന് ജീവനക്കാർ മൊഴി നൽകി. എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ ഗൂഗിൾ പ്ളേസ്‌റ്റോറിൽ നിന്നും ആപ്പ് സ്‌റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യുകയും ചെയ്‌തു.
ഹോട്ട് ഷോട്ട് എന്ന ആപ്പ് നീക്കം ചെയ്‌തതിന് പിന്നാലെ ബോളി ഫെയിം എന്ന പേരിൽ മറ്റൊരു ആപ്പ് തുടങ്ങിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കേസിൽ രാജ് കുന്ദ്ര നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവായ പ്രദീപ് ബക്ഷിയാണ് ആപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നുമാണ് ശില്‍പ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ജൂലൈ 19ആം തീയതിയാണ് നീലച്ചിത്ര നിർമാണ കേസിൽ രാജ് കുന്ദ്ര അറസ്‌റ്റിലായത്.
Read also : വാക്‌സിന് കടുത്ത ക്ഷാമം; കണ്ണൂരിൽ ഇന്ന് വിതരണമില്ല