പാലക്കാട്: അർബൻ ബാങ്ക് പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതിൽ ആരോപണ വിധേയരായ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, കെ സുരേഷ് എന്നിവർക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത നടപടിയിൽ ഒരു വിഭാഗം പ്രവർത്തകരിൽ അമർഷം ശക്‌തമാകുന്നു. ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് വികസന പ്രവർത്തനങ്ങളിൽ ക്രമക്കേട് നടന്നെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയിട്ടും നടപടി താക്കീതിൽ ഒതുക്കിയതിലാണ് അമർഷം.
ലോക്കൽ സമ്മേളനങ്ങളിലും ഏരിയ സമ്മേളനങ്ങളിലും ബാങ്കിൽ നടന്ന ക്രമക്കേട് വിഷയമായിട്ടും ജില്ലാകമ്മിറ്റി വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. നടപടി ഏരിയാ കമ്മിറ്റിയിൽ റിപ്പോർട് ചെയ്യാൻ പോലും നിർദ്ദേശിച്ചിട്ടില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. ലക്കിടി-പേരൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ സുരേഷിനെ ബാങ്ക് പാർട്ടി ഫ്രാക്ഷൻ സെൽ കൺവീനർ സ്‌ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
പുതിയ കൺവീനറായി ജില്ലാ കമ്മിറ്റി അംഗവും സംസ്‌ഥാന പട്ടികവർഗ കമ്മീഷൻ അംഗവുമായ എസ് അജയകുമാറിനെ നിയമിച്ചു. എന്നാൽ, ഹംസയ്‌ക്കെതിരെ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല. ഇരുവരും കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്നുവെന്നതും നടപടി ലഘൂകരിക്കാൻ കാരണമായെന്നും ആരോപണമുണ്ട്.
Most Read: രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ