തൃശൂർ: ബാങ്ക് വായ്‌പ തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചതിനെ തുടർന്ന് തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതോടെ വിജയൻ ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. എട്ട് വർഷം മുമ്പാണ് മൂത്ത മകന്റെ വിവാഹ ആവശ്യത്തിനായി വിജയൻ ഒല്ലൂക്കര സഹകരണ ബാങ്കിൽ നിന്ന് നാലര ലക്ഷം രൂപ വായ്‌പയെടുത്തത്.
കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്‌ഥയിലായി. ഇതോടെ സാമ്പത്തിക പ്രതിസന്ധി കാരണം വായ്‌പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ വിജയന് കോവിഡ് കാരണം ഓട്ടം കുറഞ്ഞതും തിരിച്ചടിയായി. നിത്യചിലവിന് പോലും കാശില്ലാത്ത അവസ്‌ഥയായി. ബില്ലടക്കാത്തതിനാൽ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇതിനിടെയാണ് ബാങ്കിൽ നിന്ന് നോട്ടീസ് വന്നത്.
പലിശ സഹിതം എട്ടര ലക്ഷം രൂപയായിരുന്നു തിരിച്ചടക്കേണ്ടത്. ഈ മാസം 25നകം പണം തിരിച്ചടക്കണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞത്. ഇതിൽ മനംനൊന്ത് വീടിന് പുറകിലെ മരത്തിൽ വളർത്തുനായയുടെ കഴുത്തിലെ ബെൽറ്റ് സ്വന്തം കഴുത്തിൽ കുരുക്കി വിജയൻ ജീവനൊടുക്കുകയായിരുന്നു. അതേസമയം, മാർച്ച് 31നകം വായ്‌പ തിരിച്ചടച്ചാൽ ആനുകൂല്യം ലഭിക്കുമെന്നതിനാൽ 1200 ഓളം പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Most Read: പതിവ് വാക്‌സിൻ എടുക്കാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; പ്രത്യേക മിഷനുമായി ആരോഗ്യവകുപ്പ്