ബെംഗളൂരു: മാനന്തവാടി പടമലയിൽ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വനംമന്ത്രി ഈശ്വർ ഖന്ദ്രയാണ് ഈ വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. അജീഷിന്റെ കുടുംബത്തെ ഇന്ന് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാഹുൽ ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
നിലവിൽ കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും നൽകുന്നത്. കഴിഞ്ഞ പത്തിനാണ് ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) കൊല്ലപ്പെട്ടത്.
രാവിലെ പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു അജി ആനയുടെ മുമ്പിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്ത് കടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. അതേസമയം, മയക്കുവെടിവെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം ഇന്നും പരാജയപ്പെട്ടു. ആന കർണാടകയുടെ ഉൾവനത്തിലേക്ക് നീങ്ങിയതാണ് ദൗത്യത്തിന് തിരിച്ചടിയായത്.
ഇന്നലെയും വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് മരിച്ചത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് ഭയന്നോടിയ പോൾ നിലത്തേക്ക് വീഴുകയും പുറകേയെത്തിയ കാട്ടാന പോളിന്റെ നെഞ്ചിൽ ചവിട്ടുകയുമായിരുന്നു.
Most Read| ‘അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം’; നേതാക്കളോട് പ്രധാനമന്ത്രി