കൊൽക്കത്ത: പശ്‌ചിമ ബംഗാൾ സംഘർഷത്തെക്കുറിച്ച് റിപ്പോർട് സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്‌ദീപ് ധൻഖർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് നിർദ്ദേശം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലുണ്ടായ സംഘർഷങ്ങളിൽ സംസ്‌ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോർട് നൽകിയിട്ടില്ല. അതേസമയം, സംഘർഷത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട് ഉടൻ നൽകും.
ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പശ്‌ചിമ ബംഗാളിൽ തൃണമൂൽ- ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം അവസാനിച്ചിട്ടില്ല. ബംഗാളിൽ മൂന്നാം തവണയും മമത സർക്കാർ അധികാരത്തിൽ വരുന്ന രാഷ്‌ട്രീയ സാഹചര്യത്തിലാണ് സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള കേന്ദ്രത്തിന്റെ നടപടി. സംഘർഷത്തെ കുറിച്ച് ഗവർണറുടെ റിപ്പോർട് കൂടി പരിഗണിച്ചായിരിക്കും കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട് കൈമാറുക.
പശ്‌ചിമ ബംഗാളിന്റെ വിവിധ ഇടങ്ങളിലായി നടന്ന സംഘർഷങ്ങളിൽ ഇതുവരെ 16 പേർ കൊല്ലപ്പെട്ടു എന്നാണ് സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കുന്നത്. അക്രമണ സംഭവങ്ങൾ വിലയിരുത്താൻ ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി കേന്ദ്രസംഘം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Also Read: കോവിഡിനെ തുരത്താൻ ഗോമൂത്രം; വിചിത്ര വാദമുയർത്തി ബിജെപി എംഎല്‍എ