ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രത. ഓറഞ്ച് അലർട് പ്രഖ്യാപിച്ച സൗരാഷ്‌ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ഗുജറാത്ത് തീരത്തെ ബീച്ചുകളെല്ലാം അടച്ചു. അടുത്ത രണ്ടു ദിവസത്തേക്ക് ഗുജറാത്തിൽ നിന്നുള്ള 67 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ആളുകൾ പരമാവധി വീടുകളിൽ കഴിയണമെന്നാണ് നിർദ്ദേശം.
വരും മണിക്കൂറുകളിൽ കനത്ത മഴക്കും 150 കിലോമീറ്റർ വരെ വേഗത്തിലൂടെ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് മറ്റന്നാൾ വൈകിട്ടോടെ കച്ചിനും കറാച്ചി തീരത്തിനും മധ്യേ കരതോടുമെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്‌ഥാന ദുരന്തനിവാര സേനകൾ, കര-വ്യോമ-നാവിക സേനകൾ അടിയന്തിര സാഹചര്യം നേരിടാൻ സജ്‌ജമാണ്. ആവശ്യസാധനങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരുകയാണ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. മൽസ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. സംസ്‌ഥാനത്ത് ഇന്നലെ രാത്രി മുതൽ മിക്കയിടങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്.
Most Read: മോൻസൺ മാവുങ്കൽ കേസ്; അറസ്‌റ്റിന് സാധ്യത- മുൻകൂർ ജാമ്യത്തിന് കെ സുധാകരൻ