തിരുവനന്തപുരം: ബെവ്‌കോ ഡിപ്പോകളിലെ കയറ്റിറക്ക് കൂലി തര്‍ക്കത്തെ തുടർന്ന് സംസ്‌ഥാനത്ത് മദ്യവിതരണം സ്‌തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കമ്പനികളില്‍ നിന്ന് നേരിട്ട് ചുമട്ടുകൂലി വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. കഴിഞ്ഞ മാസം തൊഴിലാളികളുമായി ബെവ്കോ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണ കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ നേരിട്ട് കൂലി വാങ്ങുന്നത് നിര്‍ത്താന്‍ ബെവ്‌കോ തീരുമാനിച്ചിരുന്നു.
സ്വകാര്യ മദ്യ കമ്പനികളില്‍ നിന്ന് അമിതമായി കൂലി ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ക്രമീകരണം. കമ്പനികളില്‍ നിന്ന് ബെവ്‌കോ തുക ശേഖരിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് നല്‍കാനായിരുന്നു അന്തിമ തീരുമാനം.
എന്നാല്‍ ഈ തീരുമാനം തൊഴിലാളികള്‍ അംഗീകരിച്ചിട്ടില്ല. പല ഔട്ട്‌ലെറ്റുകളിലും ബാറുകളിലും മദ്യക്ഷാമമുണ്ടെന്നും വിവരം. വിഷു ആഘോഷത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് കോടികളുടെ അധിക കച്ചവടം നടക്കാറുണ്ട്. ഈ അവസരത്തിലാണ് തൊഴിലാളി സമരത്തെ തുടർന്ന് മദ്യ വിതരണം തടസപ്പെടുന്നത്.
Read Also: വേനൽമഴ; ഏപ്രിൽ 15 വരെ ശക്‌തമായി തുടരും; രണ്ടിടങ്ങളിൽ യെല്ലോ അലർട്