ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മൻ തന്റെ പാർലമെന്റ് അംഗത്വം ഇന്ന് രാജിവെക്കും. സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം.
ഈ മാസം 16നാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ സത്യപ്രതിജ്‌ഞ ചെയ്യുന്നത്. ഭഗവന്ത് മൻ ഒഴികെയുള്ള 16 മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ പിന്നീട് നടക്കും. പഞ്ചാബ് മന്ത്രിസഭയിലേക്കുള്ള 10 മന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. ഹർപാൽ സിംഗ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്.
അതിനിടെ ആം ആദ്‌മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാളും മന്നും ഞായറാഴ്‌ച അമൃത്‌സറിൽ റോഡ്‌ഷോ നടത്തി. പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിന് സംസ്‌ഥാനത്തെ ജനങ്ങൾക്ക് ഇരുവരും നന്ദി പറഞ്ഞു. റോഡ് ഷോക്ക് മുന്നോടിയായി സുവർണ ക്ഷേത്രം, ദുർഗിയാന ക്ഷേത്രം, ജാലിയൻ വാലാബാഗ് സ്‌മാരകം എന്നിവ ഇരു നേതാക്കളും സന്ദർശിച്ചു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റുകൾ നേടിയാണ് എഎപി ഭരണം നേടിയത്. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ ജൻമഗ്രാമമായ ഖത്കർ കാലാനിൽ മാർച്ച് 16ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കും.
Most Read: സില്‍വര്‍ലൈന്‍; പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കും