തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ നേരിടാൻ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാർഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പൊതുജനങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്‌ഥാപനങ്ങള്‍ നിര്‍ബന്ധപൂർവം അടപ്പിക്കുന്നവരെയും അറസ്‌റ്റ് ചെയ്‌ത് നിയമനടപടി സ്വീകരിക്കും. സംസ്‌ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫിസുകൾ, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫിസുകൾ, സ്‌ഥാപനങ്ങള്‍ എന്നിവക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്‌ഥലങ്ങളില്‍ ഞായറാഴ്‌ച രാത്രി മുതല്‍ തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
Most Read: ചത്ത മാനിനെ കറിവെച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി