കൊച്ചി: ഗാന്ധി ജയന്തി ദിനത്തിൽ ടിക്കറ്റ് നിരക്ക് കുറച്ചു നൽകിയുള്ള കൊച്ചി മെട്രോയുടെ പരീക്ഷണം വിജയം കണ്ടു. വൻ തിരക്കാണ് ഇന്നലെ കൊച്ചി മെട്രോയിൽ ഉണ്ടായത്. സാധാരണ അവധി ദിവസങ്ങളിൽ ശരാശരി 24,000 ആളുകളാണ് കൊച്ചി മെട്രോയിൽ കയറാറുള്ളതെങ്കിൽ നിരക്കിൽ ഇളവ് നൽകിയപ്പോഴത് 30,000 ആയി ഉയർന്നു.
കുറഞ്ഞ നിരക്കിൽ കയറാൻ ആളുണ്ടാകുമെന്നത് തെളിയിച്ച് അധികമായി 6,000 പേരാണ് കയറിയത്. പാഴ് വസ്‌തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്‌തുക്കളുടെ പ്രദർശനം കാണാനും നിരവധി ആളുകളെത്തി.
ഗാന്ധി ജയന്തി ദിനമായ ഇന്നലെ എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവാണ് കൊച്ചി മെട്രോ പ്രഖ്യാപിച്ചത്. മെട്രോ സർവീസ് ജനകീയമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ഓഫർ നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ ടിക്കറ്റും, അവർക്ക് ഒപ്പമുള്ള ഒരാൾക്ക് 50 ശതമാനം ഇളവും നൽകുന്ന പദ്ധതിയും ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്.
അടച്ചിടലിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പാഴ്‌വസ്‌തുക്കളിൽ നിന്ന് പുനർനിർമിച്ച അലങ്കാര വസ്‌തുക്കളുടെ പ്രദർശനം യാത്രക്കാർ ഏറ്റെടുത്തു. പ്രധാന മെട്രോ സ്‌റ്റേഷനുകളിൽ ഒരുക്കിയ ഈ പ്രദർശനം കാണാനും ഉൽപന്നങ്ങൾ വാങ്ങാനും നിരവധി പേരാണ് എത്തിയത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Most Read: ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു