പാറ്റ്‌ന: 71 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ബുധനാഴ്‌ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. 1,066 സ്‌ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ 114 പേര്‍ സ്‍ത്രീകളാണ്.
ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലികളെ അഭിസംബോധന ചെയ്‌തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്‌ഡ എന്നിവരും ബിഹാറില്‍ പ്രചാരണത്തില്‍ പങ്കെടുത്തു. അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ് ബിജെപി നേതൃത്വം പ്രചാരണം നടത്തിയത്. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാനും ബിജെപി നേതാക്കള്‍ റാലികള്‍ പ്രയോജനപ്പെടുത്തി.
നാലാം തവണയും ബിഹാറിലെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണ് നിലവിലെ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം രണ്ടു വേദികളില്‍ അദ്ദേഹം പങ്കെടുത്തു. ആര്‍ജെഡി നേതാവും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും ശക്‌തമായി തന്നെ പ്രചാരണരംഗത്തുണ്ട്. തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ പ്രഖ്യാപനവും ബിഹാര്‍ രാഷ്‌ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. റാം വിലാസ് പാസ്വാന്റെ മരണത്തെ തുടര്‍ന്ന് അല്‍പം വൈകിയാണ് മകന്‍ ചിരാഗ് പ്രചാരണ രംഗത്തെത്തിയത്.
6 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആര്‍ജെഡി 42 സീറ്റുകളിലും, ജെഡിയു 41 മണ്ഡലങ്ങളിലും മല്‍സരിക്കുന്നുണ്ട്. 29 സീറ്റില്‍ ബിജെപിയും, 21ല്‍ കോണ്‍ഗ്രസും ജനവിധി നേരിടും. അതേസമയം 41 സീറ്റുകളില്‍ എല്‍ജെപി മല്‍സരിക്കും.
Read also: മുസ്‌ലിം വിരുദ്ധ പരാമർശം; ഫ്രാൻസിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ