പാറ്റ്‌ന: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ആശുപത്രികളുടെ കുറവും ചികിൽസാ സംവിധാനങ്ങളുടെ പരിമിതികളും പ്രതിസന്ധി കാലത്ത് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ പുതിയ ഒരു ആശയവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാറ്റ്‌നയിലെ യുവ എഞ്ചിനിയറിങ് വിദ്യാർഥിനി ‘അകൻഷ’.
കോവിഡ് രോഗികളെ പരിചരിക്കുന്ന മെഡിക്കൽ ജീവനക്കാരെ സഹായിക്കാൻ ഒരു റോബോട്ടിനെയാണ് 20 വയസുകാരി അകൻഷ വികസിപ്പിച്ചെടുത്തത്. ‘കോവിഡിനെതിരായ പോരാട്ടത്തിൽ ഫലപ്രദമായ നിരവധി മരുന്നുകൾ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. വാക്‌സിനേഷനും നടക്കുന്നുണ്ട്. എങ്കിലും, രാജ്യത്തും അതുപോലെ തന്നെ ബീഹാറിലും ഡോക്‌ടർമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരുടെ കുറവ് നേരിടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നത്’- അകൻഷ പറയുന്നു.
ആ തോന്നലാണ് തന്നെ ഈ കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്നും അകൻഷ പറഞ്ഞു. പിതാവ് യോഗേഷ് കുമാറിന്റെ സഹായത്തോടെയാണ് കോവിഡ് മുൻനിര പോരാളികളെ സഹായിക്കുന്ന ‘മെഡിക്കൽ റോബോട്ടിനെ’ വികസിപ്പിച്ചെടുത്തത്. ഇതിലൂടെ നിരവധി ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അകൻഷ പറഞ്ഞു.
രോഗബാധിതനായ വ്യക്‌തിയുടെ പ്രാഥമിക പരിശോധന തൽസമയ ഡാറ്റാ അടിസ്‌ഥാനത്തിൽ (real-time data basis) നടത്താൻ റോബോട്ടിന് സാധിക്കും. കൂടാതെ, ഈ റോബോട്ടിന്റെ സഹായത്തോടെ, രക്‌തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ്, രക്‌തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ്, താപനില, രക്‌തസമ്മർദ്ദം, ഭാരം, ഇസിജി തുടങ്ങിയവ വയർലെസ് സ്‌റ്റെതസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്യാം.
രോഗിക്ക് ഭക്ഷണം, വെള്ളം, ഓക്‌സിജൻ തുടങ്ങിയവ എത്തിക്കുകയാണ് റോബോട്ടിന്റെ അടിസ്‌ഥാന പ്രവർത്തനം. ഉയർന്ന റെസല്യൂഷൻ വിഷൻ ക്യാമറ ഉപയോഗിച്ച് 360 ഡിഗ്രി വരെ കറങ്ങാനും റോബോട്ടിന് കഴിയുമെന്ന് അകൻഷ കൂട്ടിച്ചേർത്തു.
ആശുപത്രി നിരീക്ഷണത്തിന് പുറമേ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്‌ടറുമായി രോഗിക്ക് ആശയവിനിമയം നടത്താനും റോബോട്ട് സഹായിക്കും. ഒരു പ്രത്യേക ക്യൂആർ കോഡ് ഉപയോഗിച്ച് റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ്, ഓഫീസ് തുടങ്ങിയ പൊതു ഇടങ്ങളിൽ റോബോട്ട് വഴി വീഡിയോ കോൺഫറൻസിങ് നടത്താം. അതിനാൽ വീട്ടിലിരുന്ന് തന്നെ രോഗികളെ ചികിൽസിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഡോക്‌ടർമാർക്ക് സാധിക്കുമെന്നും അകൻഷ വ്യക്‌തമാക്കി.
ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കാമ്പസിലെ വിദ്യാർഥികൾക്കുള്ള വിശ്വകർമ അവാർഡിന്റെ അവസാന റൗണ്ടിലേക്ക് അകൻഷയെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അഭിനന്ദനം അറിയിക്കുകയും എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയെന്നും അകൻഷ പറഞ്ഞു.
Also Read: ലോക്ക്ഡൗൺ ലംഘനം ആരോപിച്ച് മർദ്ദനം; കളക്‌ടറെ സസ്‌പെൻഡ് ചെയ്‌തു