ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും 10 ദിവസത്തേക്ക് ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ഇനി ജൂൺ 25നാണ് കേസ് പരിഗണിക്കുക. ഇത് ഒന്‍പതാം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. നേരത്തെ ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ ഹരജി രണ്ടു തവണ മാറ്റിവെച്ചിരുന്നു.
ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ 5 കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് ലഹരിയിടപാട് കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് പണം നിക്ഷേപിച്ചിട്ടില്ലെന്നും എല്ലാ പണവും വന്നത് വ്യാപാരവുമായി ബന്ധപ്പെട്ടും, സുഹൃത്തുക്കൾ വഴിയുമാണ് എന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
Most Read: ദ്വീപിലുള്ള ദിവസങ്ങളിലെല്ലാം പട്ടേൽ പ്രതിഷേധ ചൂടറിയും; സേവ് ലക്ഷദ്വീപ് ഫോറം