ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് ഇഡി വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ തെളിവുകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച കോടതി ഹരജി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഉന്നത സ്വാധീനമുള്ള ബിനീഷിന് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നുമാണ് നേരത്തെ ജാമ്യഹരജി പരിഗണനക്കു വന്നപ്പോൾ ഇഡി കോടതിയെ ബോധിപ്പിച്ചത്.
എന്നാൽ ബിനീഷിന്റെ അറസ്‌റ്റ് സാമ്പത്തിക ഇടപാടുകൾ മാത്രം ചൂണ്ടിക്കാട്ടിയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
Also Read: നടിയെ ആക്രമിച്ച കേസ്; തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍
ബിനീഷിന്റെ ബിനാമിയാണെന്നു സംശയിക്കുന്ന അബ്‌ദുൽ ലത്തീഫിനെയും മറ്റൊരു ബിനാമിയെന്നു കരുതപ്പെടുന്ന മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദിനെയും ചോദ്യം ചെയ്‌തതിൽ നിന്നുള്ള വിശദാംശങ്ങളും ഇന്ന് ഇഡി കോടതിയെ ബോധിപ്പിക്കും. ബിനീഷിന്റെ കേരളത്തിലെ ബിനാമി ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് ഇഡിയുടെ തീരുമാനം.
നവംബർ 25 നാണ് ബിനീഷിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി അവസാനിക്കുക. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി.