ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് 12ആം തവണയാണ് കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ആദ്യഘട്ട വാദം ജൂൺ 30ന് പൂർത്തിയായിരുന്നു.
മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേർക്കാത്ത സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്‌ഥാന രഹിതമായ ആരോപണങ്ങളാണ് എന്നായിരുന്നു കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകന്‍ വാദിച്ചത്.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ ലഹരികടത്തുകേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബാങ്ക് കാര്‍ഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
കേസില്‍ ഇന്ന് വാദം തുടരുമ്പോൾ പ്രതിഭാഗം അഭിഭാഷകന്റെ വാദം പൂർത്തിയായ ശേഷം ഇഡിയുടെ മറുപടി വാദവും നടക്കും. കഴിഞ്ഞ വർഷം ഒക്‌ടോബറില്‍ അറസ്‌റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിൽ കഴിയുകയാണ്.
Most Read: വൈറൽ ഓഡിയോ; തനിക്കെതിരെ സംഘടിത ആക്രമണമെന്ന് മുകേഷ്