ന്യൂഡെൽഹി: രണ്ടു ദിവസത്തെ ബിജെപി നിർവാഹക സമിതി യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ ഉൾപ്പടെയുള്ള ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ദേശീയ-സംസ്‌ഥാന ഭാരവാഹികൾക്ക് പുറമെ മറ്റ് മുതിർന്ന മന്ത്രിമാർ ഉൾപ്പടെ 350ഓളം പേർ യോഗത്തിൽ പങ്കെടുക്കും. 2024ൽ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന സന്ദേശമാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് യോഗത്തിന് മുന്നോടിയായി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകിയെന്നും അമിത് ഷാ പറഞ്ഞു.
പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിൽ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടുന്ന തീരുമാനം ഇന്ന് അറിയിച്ചേക്കും. 2023ൽ ഒമ്പത് സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ത്രിപുര, നാഗാലാൻഡ്, മേഘാലയ, കർണാടക, മിസോറാം, ചത്തീസ്‌ഗഡ്, രാജസ്‌ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവയാണ് അവ.
കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്‌മീരിലും തിരഞ്ഞെടുപ്പ് നടന്നേക്കും. അതിനാൽ, തിരഞ്ഞെടുപ്പിനായുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായേക്കും. അതേസമയം, ഒമ്പത് വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി മോദിയെ ആദരിക്കുന്നതിനായി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ സാംസ്‌കാരിക പ്രകടനത്തോടൊപ്പം ബിജെപി ഇന്ന് ഡെൽഹിയിൽ റോഡ് ഷോ നടത്തും.
ഉച്ച കഴിഞ്ഞു മൂന്ന് മണി മുതൽ പട്ടേൽ ചൗക്ക് റൗണ്ട് എബൗട്ടിൽ നിന്ന് സമ്മേളന വേദിയായ എൻഡിഎംസി കൺവെൻഷൻ സെന്ററിലേക്കാണ് റോഡ് ഷോ നടക്കുക. പാർലമെന്റ് സ്‌ട്രീറ്റിലെ ചില റോഡുകൾ ഉച്ച മുതൽ വൈകുന്നേരം അഞ്ചുവരെ അടച്ചിടുമെന്നും ഗതാഗതം തടസപ്പെടുത്തുമെന്നും ഡെൽഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: ബഫർസോൺ; കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും