തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി രംഗത്ത്. വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ ഏജൻസികൾക്ക് നൽകിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്. കൂടാതെ രമേശ് ചെന്നിത്തലക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്‌തമാക്കി.
ഒപ്പം തന്നെ സംസ്‌ഥാനത്തെ പോസ്‌റ്റല്‍ വോട്ടിംഗ് സുതാര്യമല്ലെന്നും, പോസ്‌റ്റല്‍ വോട്ടിന്റെ മറവില്‍ സിപിഐഎം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കേന്ദ്രമന്ത്രിമാർ മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി സംസ്‌ഥാനത്തെ പ്രതിപക്ഷത്തെയും, ഭരണപക്ഷത്തേയും പറ്റി ആരോപണം ഉന്നയിച്ചത്.
കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ഗിരിരാജ് സിംഗ്, വി മുരളീധരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് മിന്നൽ സന്ദർശനം നടത്തിയത്. വലിയതുറയിലാണ് അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിമാരുടെ സംഘം സന്ദര്‍ശനം നടത്തിയത്. വലിയതുറയില്‍ ഹാര്‍ബര്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഉന്നയിക്കുന്നതാണ്. ഈ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രിമാർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. ഹാർബറിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇന്നലെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രിമാര്‍ ഇന്ന് സ്‌ഥലം സന്ദര്‍ശിച്ചത്.
Read also : പ്രചാരണ വാഹനം അപകടത്തിൽ പെട്ടു; വീണാ ജോർജിന് പരിക്ക്