മുംബൈ: നീലച്ചിത്ര നിർമാണക്കേസിൽ അറസ്‍റ്റിലായ വ്യവസായി രാജ് കുന്ദ്രക്കെതിരെ 3000 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബിജെപി നേതാവ് രാം കദം. മോഡലും നടിയുമായ ഒരു യുവതിയെ കുന്ദ്ര ശാരീരികമായി പീഡിപ്പിച്ചെന്നും ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട് ഇയാൾ 3000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നുമാണ് ബിജെപി നേതാവിന്റെ ആരോപണം.
“2021 ഏപ്രിൽ 14ന് പ്രശസ്‌ത മോഡലും നടിയുമായ ഒരു യുവതി ജൂഹു പോലീസ് സ്‌റ്റേഷനിൽ കുന്ദ്രക്കെതിരെ ശാരീരിക പീഡനത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിന്മേൽ അന്വേഷണം നടന്നില്ല. കുന്ദ്രക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്നതിൽ സർക്കാർ മറുപടി പറയണം.
കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസ് ‘ഗെയിം ഓഫ് ഡോട്ട്’ എന്ന പേരിൽ ഒരു ഓൺലൈൻ ഗെയിം തുടങ്ങിയിരുന്നു. ഭാര്യ ശിൽപ ഷെട്ടിയെ ഉപയോഗിച്ച് നിരവധി നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിച്ചു. പിന്നീട് തട്ടിപ്പ് പറ്റിയെന്ന് മനസിലാക്കിയ നിക്ഷേപകർ പണം തിരികെ ചോദിച്ചപ്പോൾ കുന്ദ്രയും സംഘവും അവരെ മർദ്ദിക്കുകയും അവർക്കെതിരെ വ്യാജ കേസ് കൊടുക്കുകയും ചെയ്‌തു”- രാം കദം പറഞ്ഞു.
അതേസമയം കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടുകെട്ടി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള കാൺപൂർ കേന്ദ്രീകരിച്ചുള്ള 2 ബാങ്ക് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയതെന്ന് പോലീസ് അറിയിച്ചു.
കൂടാതെ വിവിധ സെർവറുകളിലെ അശ്‌ളീല ചിത്രങ്ങൾ നീക്കം ചെയ്യാൻ രാജ് കുന്ദ്ര ആവശ്യപ്പെട്ടതായി വിയാൻ കമ്പനിയിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച വകുപ്പും രാജ് കുന്ദ്രക്ക് എതിരെ ചുമത്തും. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴിയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്ന് ജീവനക്കാർ മൊഴി നൽകി. എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ ഗൂഗിൾ പ്ളേസ്‌റ്റോറിൽ നിന്നും ആപ്പ് സ്‌റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യുകയും ചെയ്‌തു.
ഹോട്ട് ഷോട്ട് എന്ന ആപ്പ് നീക്കം ചെയ്‌തതിന് പിന്നാലെ ബോളി ഫെയിം എന്ന പേരിൽ മറ്റൊരു ആപ്പ് തുടങ്ങിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കേസിൽ രാജ് കുന്ദ്ര നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവായ പ്രദീപ് ബക്ഷിയാണ് ആപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നുമാണ് ശില്‍പ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ജൂലൈ 19ആം തീയതിയാണ് നീലച്ചിത്ര നിർമാണ കേസിൽ രാജ് കുന്ദ്ര അറസ്‌റ്റിലായത്. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് കുന്ദ്ര.
Read also: യുപിയിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ; ദുരൂഹത ബാക്കി