ന്യൂഡെൽഹി: അഗർത്തല മുനിസിപ്പൽ കോർപറേഷൻ ഉൾപ്പടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി. 334 സീറ്റുകളിൽ 329 സീറ്റും ബിജെപി നേടി. സംസ്‌ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കരുത്തുറ്റ പോരാട്ടം നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഫലം വന്നപ്പോൾ തൃണമൂലും സിപിഎമ്മും ഒറ്റ അക്കത്തിൽ ഒതുങ്ങുകയാണ് ഉണ്ടായത്.
വെറും മൂന്ന് സീറ്റുകളാണ് സിപിഎമ്മിന് നേടാനായത്. ഒരു സീറ്റ് തൃണമൂൽ നേടി. മറ്റുള്ളവരും ഓരോ സീറ്റ് വീതം നേടി. മുഖ്യമന്ത്രി ബിപ്‌ളവ് ദേവിന്റെ നേതൃത്വത്തിൽ മുഴുവൻ സീറ്റിലേക്കും മൽസരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 ഇടങ്ങളിൽ 217 ഇടത്തും ബിജെപിയുടെ സ്‌ഥാനാർഥികൾ വിജയിച്ചു.
അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ 51 വാർഡുകളിൽ 51ഉം ബിജെപി നേടിയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മേലാഘർ മുനിസിപ്പൽ കോർപറേഷനിലെ 13 വാർഡുകളിലും ബെലോണി മുനിസിപ്പൽ കൗൺസിലിലെ 11 വാർഡുകളിലും ബിജെപി സ്‌ഥാനാർഥികൾ വിജയിച്ചു.
ത്രിപുരയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജെപി ഔദ്യോഗിക പേജിൽ ഫലം പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കൽ; സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മോദി