തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള സംസ്‌ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി. കേന്ദ്ര വനം മന്ത്രാലയത്തെക്കൊണ്ടു നടപടി എടുപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ദേശീയ നേതാക്കളെ കാണാന്‍ ഡെല്‍ഹിയിലെത്തിയ കെ സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെടുന്നതിനായി വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ടു സംസാരിക്കും.
അതേസമയം വയനാട് മുട്ടിലിലെ മരംമുറിയുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജോ അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍ എന്നിവരടക്കമുള്ളവര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി അന്വേഷണത്തിന് അനുമതി നൽകിയത്.
പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌താണ് വനം കൊള്ള നടത്തിയതെന്നും വില്ലേജ് ഓഫിസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. ഇത് പരിഗണിച്ചാണ് കോടതി സ്‌റ്റേ ആവശ്യം തള്ളിയത്.
Read Also: മലയാളത്തിന് വിലക്ക്; വിവാദ സർക്കുലറിൽ മാപ്പ് പറഞ്ഞ് ഡെൽഹി ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്