ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിൽ നാലിടത്തും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തില്‍ ബിജെപി നിര്‍ണായക ശക്‌തിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
“പശ്‌ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപി ഭരണം പിടിക്കും. അസമിലും തമിഴ്‌നാട്ടിലും സഖ്യകക്ഷികളോടൊപ്പം ഭരണം തുടരും. ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണ്. കൂച്ച് ബിഹാറിലെ അക്രമത്തിന് കാരണം മമതയാണ്,”- നഡ്ഡ പറഞ്ഞു.
പശ്‌ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ശനിയാഴ്‌ചയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ആണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ പോളിംഗ് സ്‌റ്റേഷന് സമീപം ഉണ്ടായ വെടിവയ്‌പ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിന് ഉത്തരവാദി അമിത് ഷായാണെന്നും ആഭ്യന്തരമന്ത്രി സ്‌ഥാനം രാജിവെക്കണമെന്നും മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പശ്‌ചിമ ബംഗാളിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാൻ തയ്യാറാണെന്ന് അമിത് ഷാ മറുപടി നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പരാജയപ്പെടുമെന്നും മുഖ്യമന്ത്രി മമത ബാനർജി മെയ് 2ന് സ്‌ഥാനമൊഴിയേണ്ടി വരുമെന്നും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹാറ്റിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അമിത് ഷാ പറഞ്ഞു.
Also Read: മഅദ്‌നിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത്; സുപ്രീം കോടതിയിൽ കര്‍ണാടക സര്‍ക്കാര്‍