മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക യോഗം ചേരാനായി വയനാട്ടിലെത്തിയ മന്ത്രി സംഘത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബത്തേരി ചുങ്കത്താണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം നടന്നത്. ഇവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചുപേരെ പോലീസ് നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഈ സമയം മാറി നിന്ന രണ്ടുപേരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മന്ത്രി സംഘത്തിന് നേരെ കരിങ്കൊടി വീശിയത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാനും പ്രത്യേക യോഗം ചേരുന്നതിനുമാണ് വനം മന്ത്രി എകെ ശശീന്ദ്രൻ, എംബി രാജേഷ്, കെ രാധാകൃഷ്‌ണൻ, കെ രാജൻ എന്നിവർ ഉൾപ്പെട്ട മന്ത്രിസംഘം ബത്തേരിയിൽ എത്തിയത്.
സർവകക്ഷി യോഗം ഉൾപ്പടെ വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിന് ശേഷം മന്ത്രിമാർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കും. അതേസമയം, ജനങ്ങളെ കേൾക്കാനാണ് വയനാട്ടിൽ എത്തിയതെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. രാഷ്‌ട്രീയമായി ഉപയോഗിക്കാനോ മുതലെടുക്കാനോ അല്ല വയനാട്ടിൽ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാൽ, പല സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജനപ്രതിനിധികൾ ഉൾപ്പടെ എല്ലാവരും സഹകരിക്കണം. അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാൾ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.
Most Read| ഡ്രൈവിങ് ടെസ്‌റ്റ് രീതി അടിമുടി മാറുന്നു; മേയ് ഒന്നുമുതൽ പുതിയ രീതികൾ