തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റ് രീതി അടിമുടി മാറുന്നു. മേയ് ഒന്നുമുതൽ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്‌റ്റിൽ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത്.
കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവിൽ ടെസ്‌റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതൽ ടാർ ചെയ്‌തോ കോൺഗ്രീറ്റ് ചെയ്‌തോ സ്‌ഥലം ഒരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവ് പോലെ), കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ മുന്നോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട രീതികൾ.
അതേസമയം, സർക്കാരിന്റെ സാമ്പത്തിക സ്‌ഥിതി പരിതാപകരം ആയതിനാൽ ടെസ്‌റ്റിങ് സ്‌ഥലം സജ്‌ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ നിർദ്ദേശിച്ചിട്ടുണ്ട്. മോട്ടോർ വനഹനവകുപ്പിന് പത്ത് ടെസ്‌റ്റിങ് സ്‌റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്‌ഥലവും ആരാധനാലയങ്ങളുടെ ഉൾപ്പടെ ഗ്രൗണ്ടുകളും പുറമ്പോക്ക് ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിങ് ടെസ്‌റ്റിനായി ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
അതിനിടെ, ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് പരീക്ഷയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തും. 30ൽ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാൽ മാത്രമേ ലേണേഴ്‌സ് പരീക്ഷ പാസാവുകയുള്ളൂവെന്നും മന്ത്രി അറിയിച്ചിരുന്നു.
ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസൻസ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്‌തമാക്കി ഉടൻ ഉത്തരവ് പുറപ്പെടുവിക്കും. വാഹനം ഓടിക്കുക മാത്രമല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!