ന്യൂഡെൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ബ്ളാക് ഫംഗസ് അഥവാ ‘മ്യൂക്കോർമൈക്കോസിസ്’ എന്ന ഫംഗസ് ബാധ മതിയായ ചികിൽസ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാം എന്ന മുന്നറിയിപ്പ് നൽകി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിൽസ എന്നിവയടങ്ങിയ മാർഗനിർദ്ദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ചേർന്ന് പുറത്തിറക്കി.
കഴിഞ്ഞ ദിവസം മഹാരാഷ്‍ട്രയിൽ ഫംഗസ് ബാധയെ തുടർന്ന് എട്ടുപേർ മരിച്ചിരുന്നു. ഗുജറാത്തിലും തെലങ്കാനയിലും രോഗം പടരുന്നതായി റിപ്പോർട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോവിഡ് ബാധിതരായ പ്രമേഹരോഗികളിലും ഏറെനാൾ ഐസിയു വാസം അനുഭവിച്ചവരിലുമാണ് ഫംഗസ് ബാധ കണ്ടുവരുന്നത്. കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യും. അതാണ് കോവിഡ് രോഗികളിൽ രോഗം പിടിപെടാൻ കാരണമാകുന്നത്.
ബ്ളാക് ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ:
കണ്ണിനും മൂക്കിനും ചുറ്റിലും ചുവപ്പ്, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്‌തം ഛർദിക്കൽ, മാനസിക അസ്‌ഥിരത എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അതേസമയം, പ്രമേഹരോഗികളായ കോവിഡ് ബാധിതരിൽ സൈനസൈറ്റിസ്, മുഖത്തിന്റെ ഒരുഭാഗത്ത് മരവിപ്പും വേദനയും, പല്ലുവേദന, മൂക്കിന്റെ പാലത്തിൽ കറുപ്പ്, ഇരട്ടക്കാഴ്‌ച, നെഞ്ചുവേദന, ചർമത്തിൽ ക്ഷതം, രക്‌തം കട്ടപ്പിടിക്കൽ തുടങ്ങിയവയാണ് മ്യൂക്കോർമൈക്കോസിസ് ലക്ഷണങ്ങൾ.
രോഗം എങ്ങനെ തടയാം?
കോവിഡ് മുക്‌തരായവരിൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക, സ്‌റ്റിറോയ്ഡുകൾ കൃത്യമായ അളവിൽ കൃത്യമായ സമയത്ത് മാത്രം നൽകുക, ഓക്‌സിജൻ തെറാപ്പിയിൽ ശുദ്ധീകരിച്ച വെള്ളംമാത്രം ഉപയോഗിക്കുക, ആന്റിബയോട്ടിക്‌സും ആന്റി ഫംഗൽ മരുന്നുകളും സൂക്ഷ്‌മതയോടെ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ രോഗം തടയാനായി കേന്ദ്രം മുന്നോട്ടുവെക്കുന്നു. കൂടാതെ പ്രമേഹം നിയന്ത്രിച്ചും പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്നുകളും സ്‌റ്റിറോയ്ഡുകളും കുറച്ചും ഫംഗസ് ബാധ തടയാമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നു.
Read Also: സെൻട്രൽ വിസ്‌ത: 62 കോടി ഡോസ് വാക്‌സിന് തുല്യം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി