മുംബൈ: രാജ്യത്ത് കോവിഡിനൊപ്പം പിടിമുറുക്കിയ മ്യൂക്കർ മൈക്കോസിസ് അഥവാ ബ്‌ളാക്ക് ഫംഗസ് ബാധക്കുള്ള പ്രതിരോധ മരുന്നുകളുടെ ഉൽപാദനം ആരംഭിച്ചു. മഹാരാഷ്‌ട്ര ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജനറ്റിക് ലൈഫ് സയൻസസ് എന്ന കമ്പനിയാണ് ബ്‌ളാക്ക് ഫംഗസ് ബാധക്കുള്ള ഇഞ്ചക്ഷനായ ആംഫോടെറിസിൻ ബി ഉൽപാദിപ്പിക്കാൻ തുടങ്ങിയത്.
കോവിഡാനന്തര രോഗമായി ഇന്ത്യയിൽ കണ്ടുവരുന്ന ബ്‌ളാക്ക് ഫംഗസിന് ഫലപ്രദമായ മരുന്നുകൾ ലഭിക്കാത്തതിനാൽ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. പ്രതിരോധ മരുന്നുകളുടെ ദൗർലഭ്യം മൂലം വളരെയധികം മരണങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഇഞ്ചക്ഷൻ ഉൽപാദനം ആരംഭിച്ചത് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് ഒരു കമ്പനി മാത്രമാണ് ഇഞ്ചക്ഷൻ ഉൽപാദിപ്പിക്കുന്നത്. ഒരു ഡോസ് ഇഞ്ചക്ഷന് 1200 രൂപയാണ് വില. തിങ്കളാഴ്‌ച മുതൽ വിതരണം ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുദ്ധകാല അടിസ്‌ഥാനത്തിൽ ബ്‌ളാക്ക് ഫംഗസിനുള്ള മരുന്ന് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇന്ത്യയിൽ എത്തിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസും ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കയുടെ സഹായത്തോടെ മരുന്നുകൾ രാജ്യത്ത് എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മ്യൂക്കർ മൈക്കോസിസ് എന്ന ഫംഗസ് ബാധ സാധാരണയായി കോവിഡ് മുക്‌തരായവരിലും അനിയന്ത്രിതമായ അളവിൽ പ്രമേഹമുള്ളവരിലും ദീർഘകാലം ഐസിയുവിൽ കഴിഞ്ഞവരിലുമാണ് കണ്ടുവരുന്നത്. അനുകൂലമായ അന്തരീക്ഷവും സാഹചര്യങ്ങളും ഒരുപോലെ ഒത്തുവരുന്നതാണ് പലപ്പോഴും ബ്‌ളാക്ക് ഫംഗസ് രോഗം ഉണ്ടാകാൻ കാരണം. വ്യക്‌തി ശുചിത്വം പാലിക്കുക എന്നതാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗം.
Also Read: സ്‍ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം; മന്ത്രി വീണ ജോര്‍ജ്