മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനും മൂന്ന് കൂട്ടാളികൾക്കും രണ്ട് വർഷം തടവ്. മുംബൈയിലെ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ലക്ഷ്‌മൺ (സുരേഷ് ഷിൻഡെ), ദാദ്യ (നിഗം), സുമിത് വിജയ് മോർത എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുപ്രതികൾ.
കെട്ടിട നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന നന്ദു വജേക്കറിൽ നിന്ന് 26 കോടി രൂപ തട്ടിയെടുക്കാൻ ഇവർ ശ്രമിച്ചെന്നാണ് കേസ്. 2015ൽ നന്ദു വജേക്കർ പൂണെയിൽ ഭൂമി വാങ്ങിയിരുന്നു. ഭൂമി കച്ചവടത്തിന്റെ ഭാഗമായി ഇടനിലക്കാരനായ പർമാനന്ദ് തക്കാറിന് രണ്ട് കോടി രൂപ കമ്മീഷൻ നൽകി. എന്നാൽ കൂടുതൽ പണം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെയാണ് പർമാനന്ദ് ഛോട്ടാരാജനെ സമീപിച്ചത്. തുടർന്ന് ഛോട്ടാരാജന്റെ കൂട്ടാളികൾ നന്ദു വജേക്കറിന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയും 26 കോടി രൂപ ആവശ്യപ്പെടുകയും ചെയ്‌തു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് നന്ദു വജേക്കർ മുംബൈ പോലീസിൽ പരാതി നൽകിയത്.
അധോലോക കുറ്റവാളിയായ ഛോട്ടാരാജൻ 2015ലാണ് പിടിയിലായത്. നിലവിൽ കൊലക്കേസുകൾ ഉൾപ്പടെ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തീഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.
Read also: ആദായ നികുതി ഉദ്യോഗസ്‌ഥർ റോബർട്ട് വാദ്രയുടെ ഓഫീസിൽ